
വയലിന് മാന്ത്രികന് ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ പരാതി നല്കിയ സാഹചര്യത്തില്‍ ബാലുവിന്റെ യാത്രയുടെ വിശദമായ വിവരങ്ങള്‍ ശേഖരിക്കാൻ തീരുമാനിച്ച് ക്രൈംബ്രാഞ്ച്. സെപ്റ്റംബര്‍ 25ന് തൃശൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ പള്ളിപ്പുറത്തുവച്ചാണു ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. ബാലുവും മകളും അപകടത്തില്‍ അന്തരിച്ചിരുന്നു.
വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ ബാലഭാസ്കറിന്റെ പ്രോഗ്രാം മാനേജരായിരുന്ന പ്രകാശ് തമ്പിയും സുഹൃത്ത് വിഷ്ണുവും പ്രതിയായതോടെ മരണത്തിലെ ദുരൂഹത ചര്‍ച്ചയാകുകയാണ്. അപകടം നടന്ന സ്ഥലത്ത് വീണ്ടും പരിശോധന നടത്തും. നേരത്തെ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍, ബന്ധുക്കള്‍, ദൃക്സാക്ഷികള്‍ എന്നിവരില്‍നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം ബാലഭാസ്കര്‍ സഞ്ചരിച്ച കാറിന്റെ മുന്‍സീറ്റിലെ ചോരപ്പാടുകള്‍ അപകടശേഷം ഒരാള്‍ തുടച്ചു മാറ്റിയതു കണ്ടെന്ന ദൃക്സാക്ഷി മൊഴികളും പരിശോധിക്കും. കേസ് അന്വേഷണം വേഗം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്കി.
ബാലഭാസ്കറിന്റെ പിതാവ് കെ.സി.ഉണ്ണിയുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തി. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ഉണ്ണി ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയിരുന്നു
Post Your Comments