
അമിതമായ മദ്യപാന ശീലത്തില്‍ മുങ്ങിപ്പോയതിനെക്കുറിച്ചു വെളിപ്പെടുത്തലുമായി ബോളിവുഡ് താരം മനീഷ കൊയ്രാള. ഹീൽഡ് എന്ന പുസ്തകത്തിലാണ് ഒരു ഘട്ടത്തിൽ മദ്യപാനം തന്റെ ജീവിതത്തെ കീഴ്പ്പെടുത്തിയതിനെക്കുറിച്ചും ആ സമയത്തെ ജീവിതത്തെക്കുറിച്ചും മനീഷ പറയുന്നത്.
പണം, പേര്, പ്രശസ്തി എല്ലാം ഉണ്ടായിരുന്ന ജീവിതം ആയതുകൊണ്ട് തന്നെ ലോകം തന്നെ കാൽക്കീഴിലായി എന്നു ചിന്തിച്ചായിരുന്നു തന്റെ നടപ്പ്. അക്കാലങ്ങളിലാണ് കാരണമറിയാത്ത സങ്കടങ്ങൾ അലട്ടിതുടങ്ങിയതെന്നും പറയുന്ന താരം 1999 ൽ പുറത്തിറങ്ങിയ ലവാരിസ് എന്ന ചിത്രത്തിന്റെ സമയത്ത് ചെറിയ ഇവേള പോലുമെടുക്കാതെ തുടർച്ചയായി ജോലി ചെയ്യാൻ തുടങ്ങിയതോടെ ജിവിതം ആകെ ബുദ്ധിമുട്ടില്‍ ആയെന്നു മനീഷ പറയുന്നു.
”ആകെ വിഷാദവസ്ഥയില്‍ ആയ തനിക്ക് ഓസ്ട്രേലിയയടക്കമുള്ള രാജ്യങ്ങളിൽ ഷൂട്ടിങ്ങിനു പോയപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. വിദേശരാജ്യങ്ങളിലേക്കുള്ള യാത്രയും, സിനിമകളിലുള്ള അവസരങ്ങളുമൊന്നും എന്നെ സന്തോഷിപ്പിച്ചില്ല, എന്റെ മനസ്സ് വീണ്ടും വീണ്ടും കലുഷിതമായിക്കൊണ്ടിരുന്നു. അങ്ങനെയൊരവസരത്തിലാണ് മദ്യപാനം ശീലമാക്കിയത്. ഡയറ്റ് ചെയ്യുമ്പോൾപ്പോലും അത് വോഡ്കയാകുന്ന അവസ്ഥവരെ കാര്യങ്ങളെത്തി. ജീവിതം ബാലൻസ് ചെയ്യാനുള്ള സെൻസ് ഇല്ലെന്ന് എന്റെ മുൻ കാമുകൻ എന്നോടെപ്പോഴും പറയുമായിരുന്നു.
ഞാനൊരു വർക്ക്ഹോളിക് ആണന്നും ഒന്നുകിൽ അതിഭയങ്കരമായി ജോലിചെയ്യുകയും അല്ലെങ്കിൽ അതിഭയങ്കരമായി ആഘോഷിക്കുകയും ചെയ്യും ഇതിനിടയിൽ ഒരു ബാലൻസ് ചെയ്തുള്ള ജീവിതം എനിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്കും എന്റെ ചുറ്റുമുള്ളവർക്കും അതിനെപ്പറ്റി ഉത്തമ ബോധ്യമുണ്ടായിരുന്നു. പക്ഷേ സത്യത്തിൽ ആ ബാലൻസ് ഇല്ലായ്മയെ ഞാൻ ആസ്വദിക്കുന്നില്ലായിരുന്നു. എന്റെ ജോലിയെ ഞാൻ ഇഷ്ടപ്പെടുകയോ, അഭിനന്ദിക്കുകയോ ചെയ്തിരുന്നില്ല. ശരിയല്ലയെന്ന് ഉത്തമ ബോധ്യമുള്ള കാര്യങ്ങൾ പോലും ഞാൻ മനപൂർവം ചെയ്തുകൊണ്ടിരുന്നു. സിനിമകളുടെ കാര്യത്തിൽ അറിഞ്ഞുകൊണ്ടു തന്നെ തെറ്റായ തിരഞ്ഞെടുപ്പുകൾ തുടർന്നുകൊണ്ടിരുന്നു. എന്റെ ഈഗോയെ തൃപ്തിപ്പെടുന്നതിനുവേണ്ടിയാണ് ഞാനിതൊക്കെ ചെയ്തത്.
പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരമുണ്ടെന്നറിഞ്ഞാൽ ബി ഗ്രേഡ് ചിത്രങ്ങളിൽ പോലും അഭിനയിക്കാൻ ഞാൻ തയാറായിരുന്നു. സംവിധായകൻ ആരാണ് എന്നതൊന്നും എനിക്കൊരു പ്രശ്നമേയല്ലായിരുന്നു”. മനീഷ പറയുന്നു.
Post Your Comments