നടി സുകുമാരിയുടെ ഓര്‍മകള്‍ക്ക് അഞ്ചു വയസ്

മലയാള സിനിമയിലെ അമ്മമനസ്സ് സുകുമാരി വിട വാങ്ങിയിട്ട് ഇന്ന് അഞ്ചു വര്‍ഷം തികയുന്നു. 2013 മാര്‍ച്ച് 26നാണ് അവര്‍ എല്ലാവരെയും വിട്ട് പോയത്. ഫെബ്രുവരി 27ന് വീട്ടിലെ പ്രാര്‍ഥനാ മുറിയില്‍ നിലവിളക്ക് കൊളുത്തുന്നതിനിടയില്‍ ആകസ്മികമായി പൊള്ളലേറ്റ സുകുമാരി ഒരു മാസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് മരിച്ചത്. പൊള്ളലേറ്റ ഭാഗത്തെ കോശങ്ങള്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടെ ഉണ്ടായ ഹൃദയാഘാതമാണ് നടിയുടെ ജീവനെടുത്തത്.

മാധവന്‍ നായരുടെയും സത്യഭാമയുടെയും മകളായി 1940 ഒക്ടോബര്‍ ആറിന് നാഗര്‍കോവിലിലാണ് സുകുമാരി ജനിച്ചത്. തസ്ക്കരവീരന്‍ എന്ന മലയാള ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ അവര്‍ പിന്നീട് ആറു പതിറ്റാണ്ടോളം നീണ്ടു നിന്ന സിനിമ ജീവിതത്തിനിടയില്‍ 2500ലേറെ ചിത്രങ്ങളിലാണ് അഭിനയിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി എന്നിങ്ങനെ വിവിധ ഭാഷ സിനിമകളില്‍ അഭിനയിച്ചസുകുമാരി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭാഷകളില്‍ അഭിനയിച്ച നടി കൂടിയാണ്.

പദ്മശ്രീ പുരസ്കാരമുള്‍പ്പടെ അനവധി ദേശിയ-സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള സുകുമാരി ഏത് വേഷവും തന്മയത്വത്തോടെ അഭിനയിക്കുന്ന നടി കൂടിയായിരുന്നു. മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ഇമ്മാനുവലാണ് അവരുടെ അവസാന ചിത്രം.

Share
Leave a Comment