literatureworldnews

വിഖ്യാത ഡ്രമ്മര്‍ ഫില്‍ കോളിന്‍സും പോപ്ഗായകന്‍ പോള്‍ മക്കാര്‍ട്ടിനിയും തമ്മില്‍ പിണങ്ങിയത് എന്തിന്?

വളരെ നിസാരമായ ഒരു കാര്യത്തിന്റെ പേരില്‍ പതിനാലു വര്‍ഷത്തെ പിണക്കം കൊണ്ടു നടന്ന രണ്ടു പേരാണ് വിഖ്യാത ഡ്രമ്മര്‍ ഫില്‍ കോളിന്‍സും പോപ്ഗായകന്‍ പോള്‍ മക്കാര്‍ട്ടിനിയും. കാര്യം കേട്ടാല്‍ അയ്യേ എന്ന് പറഞ്ഞു പോകും. തന്റെ ആ പിണക്കത്തെ കുറിച്ച് പുതിയ പുസ്തകത്തില്‍ ഫില്‍ കോളിന്‍സ് വിശദമാക്കുന്നു.

2002ല്‍ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ വെച്ച് നടന്ന ഒരു പാര്‍ട്ടിയില്‍ ഫില്‍ മക്കാര്‍ട്ടിനിയെ കണ്ടുമുട്ടി. മക്കാര്‍ട്ടിനിയുടെ കൂടെ ഭാര്യയും ഉണ്ടായിരുന്നു. ഫില്ലിന്റെ കൈയില്‍ ബീറ്റില്‍സിനെ കുറിച്ചുള്ള ഒരു പുസ്തകവും. അതില്‍ ഒന്നു ഓട്ടോഗ്രാഫ് ചെയ്തു കൊടുക്കുമോ എന്നു ചോദിച്ചപ്പോള്‍ ‘ഫില്‍ കോളിന്‍സും ബീറ്റില്‍സ് ആരാധകനാണല്ലോ’ എന്നായിരുന്നു മക്കാര്‍ട്ടിനിയുടെ കളിയാക്കല്‍. കടുത്ത ആരാധകനായിരുന്ന താന്‍ അതോടെ മക്കാര്‍ട്ടിനിയെ മറന്നു എന്നു ഫില്‍. നോട്ട് ഡെഡ് യെറ്റ്’ (Not dead yet) എന്ന തന്റെ പുതിയ പുസ്തകത്തില്‍ ധാരാളം വിവാദങ്ങള്‍/ വെളിപ്പെടുത്തല്‍ ഫില്‍ നടത്തുന്നുണ്ട്.

ഫില്‍ കോളിന്‍സിന്റെ തകര്‍ന്നടിഞ്ഞ മൂന്നു വിവാഹബന്ധങ്ങള്‍, അമിതമായ മദ്യപാനം, അനാരോഗ്യം ഇതു മൂന്നുമാണ് പുസ്തകത്തിലെ പ്രധാന വിഷയങ്ങള്‍. നേരത്തെ ദി അലാമോ ആന്‍ഡ് ബിയോണ്ട് : കളക്ടേഴ്‌സ് ജേണി എന്നൊരു പുസ്തകം ഫില്‍ എഴുതിയിരുന്നു. തിരിച്ചുവരവിന്റെ പാതയിലാണ് ഫില്‍ കോളിന്‍സ്. എങ്കിലും താനിനി ഡ്രംസ് വായിക്കില്ലെന്നും തന്റെ പതിനഞ്ച് വയസ്സുള്ള മകന്‍ ആയിരിക്കും ടൂര്‍ പ്രോഗ്രാമില്‍ ഡ്രമ്മര്‍ ആവുക എന്നും ഫില്‍ നേരത്തെ പറഞ്ഞിരുന്നു. നോട്ട് ഡെഡ് യെറ്റ്’ എന്ന പുതിയ പുസ്തകത്തെ കുറിച്ച് റോളിംഗ് സ്റ്റോണ്‍ മാഗസിനാണ് വിവരങ്ങള്‍ പുറത്തു വിട്ടത്.

നേരത്തെ വിവാഹബന്ധം പിരിഞ്ഞ ഭാര്യ ഒറിയാനെ സെവിയുമായി അടുത്ത ഫില്‍ മിയാമിയിലാണ് ഇപ്പോള്‍ താമസം.

 

shortlink

Post Your Comments

Related Articles


Back to top button