തസ്ലീമയുടെ മൊഴി കുരുക്കായി : ഷൈന്‍ ടോം ചാക്കോക്കും ശ്രീനാഥ് ഭാസിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ എക്‌സൈസിന്റെ നോട്ടീസ്

നടന്മാരായ ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്ക് ലഹരി കൈമാറിയെന്ന് തസ്ലീമ സുല്‍ത്താന എക്‌സൈസിന് മൊഴി നല്‍കിയിരുന്നു

ആലപ്പുഴ : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോക്കും ശ്രീനാഥ് ഭാസിക്കും എക്‌സൈസിന്റെ നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.

താരങ്ങള്‍ക്ക് ലഹരി കൈമാറി എന്ന് മുഖ്യപ്രതി തസ്ലീമ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് എക്‌സൈസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ ഒന്നിനായിരുന്നു ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താനയെ എക്‌സൈസ് പിടികൂടുന്നത്.

നടന്മാരായ ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്ക് ലഹരി കൈമാറിയെന്ന് സുല്‍ത്താന എക്‌സൈസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് വാട്സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ ശേഖരിച്ച ശേഷമാണ് എക്സൈസിന്റെ നീക്കം. തസ്ലീമയുടെ ഫോണില്‍ കൂടുതല്‍ ചാറ്റുകള്‍ കണ്ടെത്തിയത് ശ്രീനാഥ് ഭാസിമായിട്ടുള്ളതാണ്.

ഷൈന്‍ ടോം ചാക്കോയുമായി ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് തസ്ലീമ എക്സൈസിന് മൊഴി നല്‍കിയിരുന്നു. തസ്ലീമ ഫോണില്‍ മെസ്സേജ് അയച്ചിരുന്നു എന്ന് നടന്‍ ശ്രീനാഥ് ഭാസിയും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹർജിയിലും സൂചിപ്പിച്ചിരുന്നു.

പിടികൂടിയ മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവ് കൂടാതെ മൂന്ന് കിലോ കൂടി തസ്ലീമ എറണാകുളത്ത് എത്തിച്ചു എന്നാണ് എക്സൈസിന്റെ കണ്ടെത്തല്‍. ഇത് ആര്‍ക്കൊക്കെ കൈമാറി എന്നറിയാന്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Share
Leave a Comment