ഇടുക്കി തൊമ്മന്‍കുത്തില്‍ വനം വകുപ്പ് കുരിശ് പിഴുതുമാറ്റിയ സ്ഥലത്തേയ്ക്ക് കുരിശിന്റെ വഴിയുമായി സഭ

ഇടുക്കി: ഇടുക്കി തൊമ്മന്‍കുത്തില്‍ വനം വകുപ്പ് കുരിശ് പിഴുതുമാറ്റിയ സ്ഥലത്തേയ്ക്ക് കുരിശിന്റെ വഴിയുമായി സഭ. പോലീസും വനംവകുപ്പും തടഞ്ഞതോടെ പ്രാര്‍ത്ഥനാ പ്രതിഷേധവുമായി വിശ്വാസികള്‍. തൊമ്മന്‍കുത്ത് സെന്റ്‌തോമസ് പള്ളി നാരുങ്ങാനത്ത് സ്ഥാപിച്ച കുരിശ് കൈവശ ഭൂമിയില്‍ എന്ന് സഭ. വനം വകുപ്പ് ഭൂമിയെന്ന് സര്‍ക്കാര്‍.

രാവിലെ തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളിയിലെ ദുഃഖവെള്ളി ചടങ്ങുകള്‍ക്ക് ശേഷമാണ് വനംവകുപ്പ് കുരിശ് നീക്കം ചെയ്ത സ്ഥലത്തേക്ക് പള്ളിയുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടത്തിയത്. പതിനാലാമത്തെ സ്ഥലമായ തര്‍ക്ക ഭൂമിയിലേക്ക് കടക്കുന്നത് പോലീസും വനം വകുപ്പും ചേര്‍ന്ന് തടഞ്ഞു. കുരിശ് സ്ഥാപിക്കില്ലെന്നും പ്രാര്‍ത്ഥന നടത്തി തിരികെ പോകുമെന്നും വൈദികര്‍ ഉള്‍പ്പെടെ പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല.

തുടര്‍ന്ന് വലയം ഭേദിച്ച് കുരിശുമായി കയറി. പ്രാര്‍ത്ഥന നടത്തി. വനഭൂമിയില്‍ അതിക്രമിച്ചു കയറിയത്തിന് നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് വനം വകുപ്പ് തീരുമാനം. വിശുദ്ധ വാരത്തിനു ശേഷം കുരിശ് സ്ഥാപിക്കാനുള്ള നടപടികള്‍ തുടരാന്‍ ആണ് വിശ്വാസികളുടെ നീക്കം.

ഇടുക്കി തൊമ്മന്‍കുത്തില്‍ സെന്റ് തോമസ് പള്ളി ഇടവക വിശ്വാസികള്‍ സ്ഥാപിച്ച കുരിശാണ് വനംവകുപ്പ് പൊളിച്ചു മാറ്റിയത്. സംരക്ഷിത വനഭൂമിയില്‍ കുരിശ് സ്ഥാപിച്ചെന്ന് ആരോപിച്ചാണ് വനംവകുപ്പ് പൊളിച്ചു മാറ്റിയത്. എന്നാലിത് വനഭൂമി അല്ലെന്നും കൈവശാവകാശഭൂമിയാണെന്നുമാണ് സഭയുടെയും വിശ്വാസികളുടെയും നിലപാട്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 18 പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു.

Share
Leave a Comment