കരുനാഗപ്പള്ളി സന്തോഷ് വധക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് വധക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ ആദ്യം ലക്ഷ്യം വെച്ചത് ക്വട്ടേഷന്‍ സംഘാംഗമായ ഷിനു പീറ്ററിനെ. സന്തോഷിനെ കൊലപ്പെടുത്താന്‍ തീരുമാനമെടുത്തത് ഏറ്റവും ഒടുവിലാണെന്നാണ് വിവരം. ഷിനു പീറ്ററിന്റെ വീടിന്റെ പരിസരത്ത് പ്രതികള്‍ എത്തിയിരുന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. മുഖ്യസൂത്രധാരന്‍ പങ്കജിന് കൊടും ക്രിമിനലുകളുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകളും പുറത്ത് വന്നു.

സന്തോഷിനെ വകവരുത്തിയ ദിവസം പ്രതികള്‍ ആദ്യം എത്തിയത് അരിനല്ലൂരിലുള്ള ഷിനു പീറ്ററിന്റെ വീട്ടിലേക്കാണ്. രാത്രി 11.40 മുതല്‍ 12.40 വരെ രണ്ട് വാഹനങ്ങളിലായ് കൊലയാളി സംഘം ഈ വീടിന്റെ പരിസരത്ത് കറങ്ങി നടന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ഷിനുപീറ്ററിന്റെ വീട്ടിലേക്ക് തോട്ടെയെറിഞ് 2 വര്‍ഷം മുമ്പ് ഇയാളെ അപായപ്പെടുത്താന്‍ രാജപ്പന്‍ എന്ന രാജീവ് ശ്രമിച്ചിരുന്നു. ഇതിന് ശേഷം ചവറയിലെ പ്രസിദ്ധമായ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കഴിഞ്ഞയാഴ്ച ഷിനു പീറ്ററുമായി പങ്കജിന്റെ സംഘത്തിലുള്‍പ്പെട്ടവര്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. ഈ വൈരാഗ്യത്തിലാണ് അക്രമി സംഘം ഷിനു പീറ്ററിന്റെ വീട്ടിലെത്തിയത്.

വീട് പൂട്ടിക്കിടന്നതിനാല്‍ മറ്റൊരാളെ ലക്ഷ്യം വെച്ച് നീങ്ങി. ആ ശ്രമവും പരാജയപ്പെട്ടതോടെയാണ് ജിം സന്തോഷിന്റെ വീട്ടിലെത്തി അപായപ്പെടുത്തിയത്. സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍ ആയതാണ് സൂചന. ജിം സന്തോഷിന്റെ കൊലപാതകത്തിലെ മുഖ്യ സൂത്രധാരന്‍ പങ്കജിന് കുപ്രസിദ്ധ ഗുണ്ടകളായ ആറ്റിങ്ങല്‍ അയ്യപ്പനും ഓംപ്രകാശുമായും അടുത്ത ബന്ധമുള്ളതിന്റെ ചിത്രങ്ങള്‍ കൂടി പുറത്തുവന്നു.”ബിഗ് ബ്രദേഴ്‌സ്” എന്ന തലക്കെട്ടോടെ പങ്കജ് തന്നെ പ്രചരിപ്പിച്ച ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

 

Share
Leave a Comment