കളമശ്ശേരി പോളിടെക്‌നിക് കോളജിലെ കഞ്ചാവ് വേട്ട : മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്പെൻഷൻ : പോലീസ് നടപടി കടുപ്പിച്ചു

സംഭവത്തില്‍ അന്വേഷണത്തിനായി നാല് അധ്യാപകരെ ഉള്‍പ്പെടുത്തി കോളജ് പ്രത്യേക അന്വേഷണ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്

കൊച്ചി : കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ് മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തിൽ പിടിയിലായ മൂന്ന് വിദ്യാർഥികളെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു. പരീക്ഷ എഴുതാനിരിക്കെയാണ് സസ്പെൻഷൻ. ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപള്ളി സ്വദേശി അഭിരാജ്, ആകാശ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ആദിത്യന്‍, അഭിരാജ് എന്നിവർക്കെതിരെയായിരുന്നു പോലീസ് കേസെടുത്തത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. ആകാശിൻ്റെ മുറിയില്‍ നിന്ന് 1.9 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. സംഭവത്തില്‍ അന്വേഷണത്തിനായി നാല് അധ്യാപകരെ ഉള്‍പ്പെടുത്തി കോളജ് പ്രത്യേക അന്വേഷണ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി പോലീസിന്റെ മിന്നല്‍ പരിശോധനയിലാണ് 10 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ പിടിയിലാവുകയും ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. കോളജ് ഹോസ്റ്റലില്‍ നിന്ന് ഇതാദ്യമായാണ് ഇത്രയേറെ കഞ്ചാവ് ശേഖരം പിടികൂടുന്നത്. ഓടി രക്ഷപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

രാത്രി തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെ നാല് മണി വരെ നീണ്ടു. റെയ്ഡിനായി ഡാന്‍സാഫ് സംഘം എത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ കൊച്ചി നര്‍ക്കോട്ടിക് സെല്‍ എ സി പി അബ്ദുല്‍ സലാം പറഞ്ഞു. കഞ്ചാവ് തൂക്കി വില്‍ക്കാനുള്ള ത്രാസ് അടക്കം പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

Share
Leave a Comment