കര്‍ഷകനെ കൊന്ന കാട്ടുപന്നിയെ നാട്ടുകാര്‍ കൊന്നു : കര്‍ഷകന്റെ കുടുംബത്തിന് സഹായം ഉറപ്പാക്കുമെന്നും മന്ത്രി

കണ്ണൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടത് ദുഃഖകരമായ സംഭവമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു

കണ്ണൂര്‍ : കണ്ണൂര്‍ മൊകേരിയില്‍ കര്‍ഷകന്‍ ശ്രീധര(75)നെ കൊലപ്പെടുത്തിയ കാട്ടുപന്നിയെ നാട്ടുകാര്‍ കൊന്നു. ഇന്നു രാവിലെയാണ് കൃഷിയിടത്തില്‍ പോയ ശ്രീധരനെ കാട്ടുപന്നി ആക്രമിച്ചു കൊന്നത്. കണ്ണൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടത് ദുഃഖകരമായ സംഭവമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

കുടുംബത്തിന് നിയമപരമായ എല്ലാ സഹായവും നല്‍കും. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നതടക്കം റിപ്പോര്‍ട്ട് വന്നതിന് ശേഷം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വന്യജീവി ആക്രമണത്തെ തുടര്‍ന്ന് കണ്ണൂര്‍ പാനൂര്‍ വള്ള്യായില്‍ ഒരാള്‍ കൊല്ലപ്പെട്ട പ്രദേശം സാധാരണ വന്യ ജീവി ശല്യം സ്ഥിരമായി ഉണ്ടാകുന്ന സ്ഥലമല്ല. അതുകൊണ്ട് മുന്‍കരുതല്‍ ഉണ്ടായിട്ടുണ്ടാവില്ല.

കാട്ടുപന്നിയെ കൊല്ലാന്‍ പഞ്ചായത്തിന് അനുമതിയുണ്ട്. കാട്ടുപന്നിയുടെ സാന്നിധ്യമുണ്ടെങ്കില്‍ അവര്‍ക്കത് ചെയ്യാന്‍ കഴിയുമായിരുന്നു. വനംവകുപ്പ് അധികൃതരെ അറിയിക്കാമായിരുന്നു. അറിയിച്ചിട്ടുണ്ടോ എന്നറിയില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതേയുള്ളു എന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും ഉത്തര മേഖല ഇ ഇ എ ദീപക് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലം പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. കലക്ടര്‍ക്കും അന്വേഷണത്തിന് നിര്‍ദേശം നല്‍കി. എം എല്‍ എ യോടും സ്ഥലത്ത് എത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രശ്ന ബാധിത മേഖലയിലല്ല കാട്ടുപന്നി ആക്രമണം ഉണ്ടായത്. റിപ്പോള്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Share
Leave a Comment