താന്‍ എല്‍ഡിഎഫ് വിട്ടിട്ടില്ല, പാര്‍ട്ടി പുറത്താക്കുന്നതുവരെ തുടരും: പ്രതികരിച്ച് പി.വി അന്‍വര്‍ എംഎല്‍എ

 

മലപ്പുറം: മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ശേഷം വീണ്ടും മലപ്പുറത്ത് മാധ്യമങ്ങളെ കണ്ട് പിവി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ അന്‍വര്‍ തന്നെ എന്തിനാണ് വഞ്ചിച്ചതെന്ന് ചോദിച്ചു. പ്രത്യാഘാതം ഭയക്കുന്നില്ല. തന്റെ പാര്‍ക്കിന്റെ ഫയല്‍ അടക്കം മുഖ്യമന്ത്രിയുടെ മുന്നിലാണ്. അതെല്ലാം നില്‍ക്കുമ്പോഴാണ് താന്‍ സത്യം പറയുന്നത്. തനിക്ക് സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും കിട്ടിയിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. താന്‍ എല്‍ഡിഎഫ് വിട്ടിട്ടില്ല. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ഒഴിയില്ല. പാര്‍ട്ടി പുറത്താക്കുന്നതുവരെ തുടരുമെന്നും പിവി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Read Also: ട്രെയിനിന് നേരെ കല്ലേറ്, നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

പാര്‍ട്ടി സമ്മേളനം ലക്ഷ്യമിട്ടുള്ള ഗൂഢാലോചന എന്ന ബാലന്റെ ആരോപണത്തിനും അന്‍വര്‍ പ്രതികരിച്ചു. വലിഞ്ഞു കയറി വന്ന തനിക്ക് എങ്ങനെ സമ്മേളനത്തെ സ്വാധീനിക്കാനാകും? നിലവിലെ ഭരണത്തില്‍ ഏറ്റവും പ്രയാസം അനുഭവിക്കുന്നത് ന്യൂനപക്ഷങ്ങളും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരും ആണെന്ന ആരോപണത്തില്‍ നില്‍ക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു. നേരത്തെ, പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ തള്ളിക്കളയുകയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. എംഎല്‍എ എന്ന നിലയ്ക്ക് പരാതികള്‍ പറഞ്ഞതില്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. അതില്‍ തൃപ്തനല്ലെന്ന് അന്‍വര്‍ ഇന്നലെ പറഞ്ഞു. അന്‍വര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയുമെന്നും എന്നാല്‍ ഇപ്പോഴല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
Leave a Comment