എംപുരാന്റെ ഷൂട്ടിംഗിനിടയാണ് വിവരം അറിഞ്ഞത്,അയാളെ പറഞ്ഞുവിട്ടു: ബ്രോ ഡാഡി സെറ്റിലെ പീഡനത്തില്‍ പൃഥ്വിരാജിന്റെ പ്രതികരണം

കോട്ടയം: ‘ബ്രോ ഡാഡി’ സിനിമയില്‍ അഭിനയിക്കാനെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് പീഡിപ്പിച്ചെന്ന കേസില്‍ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. സംഭവം അറിഞ്ഞയുടനെത്തന്നെ അസിസ്റ്റന്റ് ഡയറക്ടറെ സെറ്റില്‍നിന്നു പറഞ്ഞുവിട്ടെന്നും പൊലീസിനു മുന്നില്‍ ഹാജരായി നിയമനടപടി നേരിടാന്‍ നിര്‍ദേശിച്ചെന്നും വാട്‌സാപ് സന്ദേശത്തില്‍ പൃഥ്വിരാജ് പറഞ്ഞു. വിഷയത്തില്‍ ആദ്യമായാണു പൃഥ്വിരാജിന്റെ പ്രതികരണം.

Read Also: ഒരാളെ സമൂഹത്തിന് മുന്നില്‍ നാണംകെടുത്താനുള്ളതല്ല വെളിപ്പെടുത്തലുകള്‍, ഇപ്പോഴുള്ളത് മീടൂ വെളിപ്പെടുത്തലുകള്‍ അല്ല: രേവതി

അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെ 2023ല്‍ കേസെടുത്ത വിവരം പൃഥ്വിരാജോ സിനിമാ ക്രൂവിലെ മറ്റാരെങ്കിലും അറിഞ്ഞിരുന്നോ? എന്തു നടപടിയാണ് സ്വീകരിച്ചത് എന്നായിരുന്നു താരത്തോടു ചോദിച്ചത്. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ പറയുമ്പോഴാണു വിവരം അറിഞ്ഞതെന്നായിരുന്നു പൃഥ്വിയുടെ മറുപടി. ”അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്‌തെന്നത് എന്റെ ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ പറയുമ്പോഴാണ് അറിയുന്നത്. 2023 ഒക്ടോബറില്‍ എംപുംരാന്‍ സിനിമയുടെ ഷൂട്ടിങ്ങിന്റെ തുടക്കത്തിലാണിത്. അതുവരെയും ഈ സംഭവമോ പരാതിയോ ഞാന്‍ അറിഞ്ഞിരുന്നില്ല. ഇക്കാര്യം അറിഞ്ഞ അന്നുതന്നെ ഇയാളെ ഷൂട്ടിങ്ങില്‍നിന്നു മാറ്റിനിര്‍ത്തി. പൊലീസിനു മുന്നില്‍ ഹാജരാകാനും നിയമനടപടികള്‍ക്കു വിധേയനാകാനും നിര്‍ദേശിച്ചു’ എന്നാണു പൃഥ്വിരാജിന്റെ പ്രതികരണം.

പീഡിപ്പിച്ചു നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ ഹൈദരാബാദ് പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. 2021 ഓഗസ്റ്റ് 8ന് ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണു സംഭവം. വിവാഹ സീന്‍ ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാന്‍ ആളെ തേടിയത്. അസോസിയേഷന്റെ നിര്‍ദേശ പ്രകാരമാണ് ഇവര്‍ അഭിനയിക്കാനെത്തിയത്. വീണ്ടും സീനില്‍ അവസരം തരാമെന്നു പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് വരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ചു സ്വന്തം നിലയില്‍, ഷൂട്ടിങ് സംഘം താമസിക്കുന്നിടത്തു തന്നെ മുറിയെടുത്തു. മന്‍സൂര്‍ റഷീദ് മുറിയിലെത്തി കുടിക്കാന്‍ കോള കൊടുത്തുവെന്നും ഇതിനു ശേഷം തനിക്കു ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ബോധം വന്നപ്പോള്‍ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായി എന്നുമായിരുന്നു പരാതി.

Share
Leave a Comment