ഗുരുവായൂരപ്പന്റെ ദാരുശിൽപവും കൃഷ്ണനും രാധയും ഒന്നിച്ചുള്ള ചുമർ ചിത്രവും: പ്രധാനമന്ത്രിയ്ക്ക് പ്രത്യേക സമ്മാനം

തൃശൂർ: നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുരുവായൂർ ദേവസ്വം സമ്മാനിക്കുന്നത് ഗുരുവായൂരപ്പന്റെ ചാരുതയാർന്ന ദാരുശിൽപവും കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമർചിത്രവും. മികവാർന്ന ഈ കലാസൃഷ്ടികൾ ചെയർമാനും ദേവസ്വം ഭരണസമിതി അംഗങ്ങളും അഡ്മിനിസ്‌ട്രേറ്ററും ചേർന്ന് ദേവസ്വത്തിന്റെ ഉപഹാരമായി പ്രധാനമന്ത്രിക്ക് നൽകും. തേക്കുമരത്തിൽ തീർത്ത ചതുർബാഹുവായ ഗുരുവായൂരപ്പന്റെ ദാരുശിൽപം നിർമ്മിച്ചത് പ്രശസ്ത ശിൽപി എളവള്ളി നന്ദൻ ആണ്. കൂടെ സഹായിയായി നവീനും ഉണ്ടായിരുന്നു. ഗുരുവായൂർ ദേവസ്വം ബോർഡ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

19 ഇഞ്ച് ഉയരമുള്ള ശിൽപം നാലര ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധി, നരസിംഹറാവു എന്നിവർ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയപ്പോൾ ദേവസ്വം സമ്മാനിച്ച ശിൽപം നിർമ്മിച്ചതും നന്ദനായിരുന്നു. പ്രധാനമന്ത്രിക്ക് നൽകുന്ന ചുമർചിത്രം ഒരുക്കിയത് ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ്. പ്രിൻസിപ്പാൾ കെ യു കൃഷ്ണ കുമാറും ചീഫ് ഇൻസ്ട്രക്ടർ എം നളിൻ ബാബുവും മേൽനോട്ടം വഹിച്ചു. പരമ്പരാഗത കേരളീയ ശൈലിയിലുള്ള ചുമർചിത്രമാണിത്. പഞ്ചവർണ്ണമാണ് ഉപയോഗിച്ചത്.

ചുമർ ചിത്രത്തിന് എഴുപത് സെന്റീമീറ്റർ നീളവും 55 സെന്റീമീറ്റർ വീതിയുമുള്ള കാൻവാസാണ്. പ്രകൃതിദത്ത നിറങ്ങൾ ചുമർചിത്രത്തിന് ശോഭ പകരുന്നു. ശ്രീഗുരുവായൂരപ്പനെ പ്രകീർത്തിക്കുന്ന നാരായണീയത്തിലെ പ്രാരംഭ ശ്ലോകം ചിത്രത്തിന് ഭക്തി നിറവേകുന്നുവെന്നും ഗുരുവായൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി.

Share
Leave a Comment