ജഗന്‍ തോക്ക് വാങ്ങിയത് 1200 രൂപയ്ക്ക്, വൈരാഗ്യം തന്റെ ക്ലാസ് ടീച്ചറോടാണെന്ന് യുവാവ്

പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി

തൃശൂര്‍: വിവേകോദയം സ്‌കൂളില്‍ വെടിവയ്പ്പുണ്ടായ കേസില്‍ പ്രതി ജഗനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. പ്രതിയെ തൃശൂര്‍ ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി.
പൊലീസിന്റെ റിപ്പോര്‍ട്ടും പ്രതിയുടെ കുടുംബത്തിന്റെ അപേക്ഷയും പരിഗണിച്ചാണ് കോടതി അനുമതി നല്‍കിയത്. വെടിവയ്പ്പുണ്ടായ വിവേകോദയം സ്‌കൂളിലെ പൂര്‍വ വിദ്യര്‍ത്ഥിയാണ് മുളയം സ്വദേശി ജഗന്‍.

Read Also: ‘വികൃതത്തിന്റെ അങ്ങേയറ്റം’: വെറുപ്പുളവാക്കുന്നുവെന്ന് ചിരഞ്ജീവി

തോക്കുമായി ക്ലാസ് മുറികളില്‍ എത്തി കാഞ്ചി വലിച്ചാണ് പ്രതി ബ്ലാങ്ക് ഫയറിങ് നടത്തിയത്. കുട്ടികളെയും അധ്യാപകരെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി.  മുന്‍പ് സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന അധ്യാപകരെ തിരക്കിയാണ് പത്തരയോടെ ജഗന്‍ സ്‌കൂളില്‍ എത്തുന്നത്. മുന്‍വശത്ത് നിര്‍ത്തിയിരുന്ന സൈക്കിളുകള്‍ ഉള്‍പ്പെടെ ചവിട്ടി മറിച്ചിട്ടു. പിന്നാലെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ എത്തിയ ജഗന്‍, അരിയില്‍ കരുതിയ തോക്കെടുത്ത് ഭീഷണി തുടങ്ങി. അധ്യാപിക സഹായം അഭ്യര്‍ത്ഥിച്ചതോടെ സഹ അധ്യാപകന്‍ പൊലീസിന് വിവരമറിയിച്ചു. എന്നാല്‍ പൊലീസ് എത്തുന്നതിന് മുമ്പുള്ള പത്തു മിനിറ്റുകൊണ്ട് ജഗന്‍ സ്‌കൂളില്‍ ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചത്. പ്രിന്‍സിപ്പലിന്റെ മുറിക്ക് പുറത്തിറങ്ങിയ ജഗന്‍ ട്രിഗര്‍ വലിച്ചു. പിന്നാലെ പഴയ ക്ലാസ് ടീച്ചറെ തെരഞ്ഞ് സ്റ്റാഫ് റൂമിലേക്ക്. അധ്യാപകരോട് കയര്‍ത്ത ജഗന്‍ വീണ്ടും ട്രിഗര്‍ അമര്‍ത്തി.

അനുനയിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വകവയ്ക്കാതെ ജഗന്‍ ഒന്നാം നിലയിലെ ക്ലാസ് മുറിയിലേക്ക് ഓടി കയറി. ഇതിനിടയില്‍ പലതവണ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നേരെ തോക്ക് ചൂണ്ടി. ക്ലാസ് മുറികളില്‍ ട്രിഗര്‍ വലിച്ചു. പേടിപ്പെടുത്തുന്ന ശബ്ദം കേട്ട് വിദ്യാര്‍ത്ഥികള്‍ ഭീതിയിലായി. പൊലീസ് എത്തിയപ്പോഴേക്കും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ജഗനെ പിന്നീട് കീഴ്പ്പെടുത്തുകയായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും തോക്ക് 1,200 രൂപയ്ക്ക് തൃശൂര്‍ എരിഞ്ഞേരി അങ്ങാടിയിലെ ആര്‍മറി ഷോപ്പില്‍ നിന്നും വാങ്ങിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

 

Share
Leave a Comment