സുരേഷ് ഗോപി ധാരാളം അതിസുന്ദരിമാരെ കണ്ടിട്ടുള്ള വ്യക്തി, മാധ്യമ പ്രവര്‍ത്തകയോട് പ്രകടിപ്പിച്ചത് വാത്സല്യം: എംഎല്‍എ ദലീമ

പൊതുഇടത്തിൽ വെച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ നടൻ സുരേഷ് ഗോപിക്ക് പിന്തുണയുമായി സിപിഎം എംഎല്‍എ ദലീമ ജോജോ രംഗത്ത്. അതിസുന്ദരിമാരെ കണ്ടിട്ടുള്ള ആളാണ് സുരേഷ് ഗോപിയെന്നും അയാൾ പൊതുഇടത്തിൽ വെച്ച് അപമര്യാദയായി പെരുമാറുമെന്ന് കരുത്താനാകില്ലെന്നും ദലീമ പറഞ്ഞു. അമേരിക്കയിലെ മിയാമിയില്‍ നടന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വനിതാ ഫോറത്തിൽ സംസാരിക്കുകയായിരുന്നു ദലീമ.

‘സിനിമ ലോകം എന്ന് പറഞ്ഞാല്‍ സാധാരണ അനവധി സൗന്ദര്യമുള്ള സ്ത്രീകളുള്ള ലോകമാണ്. സിനിമാ നടനായ സുരേഷ്‌ഗോപി ധാരാളം അതിസുന്ദരിമാരെ കണ്ടിട്ടുള്ള വ്യക്തിയാണ്. അങ്ങനെയൊരാള്‍ പൊതുമധ്യത്തില്‍ അപമര്യാദയായി പെരുമാറി എന്ന് കരുതാനാവില്ല. തെറ്റായി ചിന്തിച്ചെന്ന് തനിക്ക് തോന്നുന്നില്ല. സുരേഷ്‌ ഗോപിയുടെ പെരുമാറ്റം മലയാളിയുടെ ശൈലിയാണ്. മതങ്ങളെല്ലാം പഠിപ്പിക്കുന്നത് സ്പർശിക്കണം, സ്‌നേഹം കൊടുക്കണം.

പല മത വിഭാഗങ്ങളിലും പ്രസംഗിക്കുമ്പോള്‍ അങ്ങനെയാണ് പറയാറുള്ളത്. ഒരു കുഞ്ഞിനെ താലോലിക്കുമ്പോള്‍ എന്താണ് ചെയ്യുക? ഒന്ന് തൊട്ട് ഉമ്മ വയ്ക്കും, ഇത് നമ്മള്‍ മലയാളികളുടെ ശൈലിയാണ്. അങ്ങനെ പഠിച്ച് വളര്‍ന്നവരാണ് നമ്മള്‍ ഓരോരുത്തരും. അവിടെ സംഭവിച്ചതും അങ്ങനെയാവാനാണ് സാധ്യത. താന്‍ ഒന്ന് കയ്യില്‍ പിടിച്ച് അല്ലെങ്കില്‍ തൊട്ട് സ്വാന്തനം കൊടുക്കാന്‍ ശ്രമിക്കുന്നവളാണ്. അതൊരു തെറ്റായി താന്‍ ചിന്തിക്കുന്നില്ല. സിനിമ നടന്‍ എന്ന നിലയിലും നാല് പെണ്‍കുഞ്ഞുങ്ങളുടെ അച്ഛന്‍ എന്ന നിലയിലും ഒരിക്കലും, ഒരു കാരണവശാലും തെറ്റായിട്ട് പോകാന്‍ സാധ്യതയില്ല എന്നാണ് താന്‍ വിശ്വസിക്കുന്നത്’, എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

Share
Leave a Comment