അക്രമം വിളിച്ചറിയിച്ച യുവാവിനെ മര്‍ദ്ദിച്ച സംഭവം: സീനിയര്‍ സിപിഒയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: രാത്രിയിൽ നടന്ന അക്രമം കൺട്രോൾ റൂമിൽ വിളിച്ചറിയിച്ച യുവാവിനെ വിളിച്ചുവരുത്തി മർദ്ദിച്ച സംഭവത്തിൽ വഞ്ചിയൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷിനെ കമ്മീഷണർ സി നാഗരാജു സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച രാത്രിയിലാണ് ഈഞ്ചയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സിങ് അസിസ്റ്റന്റ് കൊട്ടിയം സ്വദേശി സാനിഷിന് മർദ്ദനമേറ്റത്. ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയ സാനിഷ് കവറടി ജങ്ഷനിൽ ഒരാളെ മറ്റൊരാൾ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. രാത്രി പന്ത്രണ്ടരയോടെ വഞ്ചിയൂർ പൊലീസ് സാനിഷിനെ ഫോൺ ചെയ്ത് കവറടി ജങ്ഷനിലെത്താൻ ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയ ഇയാളെ പൊലീസുകാർ അകാരണമായി മര്‍ദ്ദിച്ചെന്നാണ് പരാതി. ആശുപത്രിയിൽ പോയശേഷം വഞ്ചിയൂർ സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോഴും പൊലീസ് മോശമായി പെരുമാറി എന്നും സാനിഷ് കമ്മീഷണർ ഓഫീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പരാതി പൊലീസ് ആദ്യം നിഷേധിച്ചെങ്കിലും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരാതിക്കാരൻ ഹാജരാക്കിയതോടെയാണ് പോലീസ് കുടുങ്ങിയത്. ഇയാളെ പോലീസുകാരൻ കഴുത്തിന് പിടിച്ച് തല ജീപ്പിൽ ഇടിക്കുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.

എന്നാൽ, പരാതിക്കാരൻ ലഹരിയിലായിരുന്നുവെന്നാണ് വഞ്ചിയൂർ പൊലീസ് പറയുന്നത്. കൺട്രോൾ റൂമിൽ വെറുതേ വിളിച്ചുപറഞ്ഞതാണെന്നാണ് ഇയാൾ പറഞ്ഞത്. ഇയാൾ പൊലീസുകാരെ അസഭ്യം പറഞ്ഞുവെന്നുമാണ് വഞ്ചിയൂർ പൊലീസ് ആരോപിക്കുന്നത്.

Share
Leave a Comment