90% താരങ്ങളും ഫെഡറേഷനൊപ്പം, പരാതിക്കാര്‍ കോണ്‍ഗ്രസ് നേതാവ് രക്ഷാധികാരിയായുളള അഖാഡയിലുള്ളവര്‍- ബ്രിജ് ഭൂഷണ്‍

ന്യൂഡല്‍ഹി: തനിക്കെതിരേ ആരോപണം ഉന്നയിച്ച് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധം തുടരുന്ന ഗുസ്തി താരങ്ങള്‍ക്കെതിരേ വീണ്ടും പ്രതികരണവുമായി റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റും എം.പി.യുമായ ബ്രിജ് ഭൂഷണ്‍ സിങ്. ഹരിയാനയിലെ 90 ശതമാനം ഗുസ്തി താരങ്ങളും അവരുടെ രക്ഷിതാക്കളും ഫെഡറേഷനൊപ്പമാണെന്നും തനിക്കെതിരെ പരാതി നല്‍കിയ വനിതാ താരങ്ങളെല്ലാം കോണ്‍ഗ്രസ് നേതാവായ ദീപേന്ദര്‍ സിങ് ഹൂഡ രക്ഷാധികാരിയായ അഖാഡയില്‍ പരിശീലിക്കുന്നവാരണെന്നും ബ്രിജ് ഭൂഷണ്‍ ആരോപിച്ചു.

അതേസമയം ഏത് തരത്തിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഡബ്ല്യുഎഫ്ഐ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.’ഞാന്‍ നിരപരാധിയാണ്, സുപ്രീം കോടതിയിലും ഡല്‍ഹി പോലീസിലും പൂര്‍ണ വിശ്വാസമുണ്ട്. ഏത് തരത്തിലുള്ള അന്വേഷണവും നേരിടാന്‍ ഞാന്‍ തയ്യാറാണ്. റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നത് എനിക്ക് വലിയ കാര്യമല്ല, പക്ഷേ ഒരു കുറ്റവാളിയായി ഞാന്‍ രാജിവെക്കില്ല’ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Share
Leave a Comment