രാജ്യത്ത് 28 കൊറോണ പോസിറ്റീവ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തു; ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി, ചെറിയ മുന്‍കരുതലുകളിലൂടെ രോഗത്തെ പ്രതിരോധിക്കാനാവും : കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂ ഡൽഹി : രാജ്യത്ത് 28 കൊറോണ പോസിറ്റീവ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ സിങ്. വാർത്ത സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാന്‍ ഡല്‍ഹിയിലെ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ ഒരുക്കുമെന്നു മന്ത്രി വ്യക്തമാക്കി.

ഇറ്റലിയില്‍ നിന്നെത്തിയ 21 അംഗസംഘത്തില 16 പേരിലും,ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഇന്ത്യാക്കാരനായ ഡ്രൈവര്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇവരിപ്പോൾ ചവ്വാലയിലെ ഐ.ടി.ബി.പി ക്യാമ്പില്‍ നിരീക്ഷണത്തിലാണ്. ഡല്‍ഹിയില്‍ 1, ആഗ്രയില്‍ 6, തെലങ്കാനയില്‍ 1, കേരളത്തില്‍ 3(രോഗം ഭേദമായവര്‍) എന്നിങ്ങനെയാണ് ഇതുവരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊറോണ വളരെ എളുപ്പത്തില്‍ വ്യാപിക്കുന്ന രോഗമായതിനാൽ ചെറിയ മുന്‍കരുതലുകളിലൂടെ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും. പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണം. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയാല്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും മന്ത്രി നിർദേശം നൽകി.

Also read : കൊവിഡ്-19 : ഹോളി ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നറിയിച്ച് പ്രധാനമന്ത്രി

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 5,89,000 ആളുകളേയും തുറമുഖങ്ങളില്‍ 15000 പേരെയും അതിര്‍ത്തിയില്‍ 10 ലക്ഷം പേരെയും ഇതുവരെ പരിശോധിച്ചുവെന്നാണ് റിപ്പോർട്ട്. നിരീക്ഷണം തുടരുന്നുണ്ട്. നേരത്തെ ലിസ്റ്റ് ചെയ്ത 12 രാജ്യങ്ങളിലേക്ക് മാത്രമല്ല, ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്രവിമാന യാത്രികരേയും കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ സിങ് അറിയിച്ചു.

Share
Leave a Comment