മലയണ്ണാനെ കൊടുത്ത് സിംഹത്തെവാങ്ങും; സഫാരിപാര്‍ക്കിനായി ഈ കൈമാറ്റം ഗുജറാത്തും കേരളവും തമ്മില്‍

തിരുവനന്തപുരം: ഗുജറാത്തും കേരളവും തമ്മില്‍ അപൂര്‍വമായൊരു കൊടുക്കല്‍ വാങ്ങലിനൊരുങ്ങുകയാണ്. ഒരുജോടി മലയണ്ണാനുകള്‍ക്ക് പകരമായി ഒരു ജോടി സിംഹങ്ങളെ നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കിലേക്ക് എത്തിക്കാന്‍ അനുമതി. ഗുജറാത്തിലെ മൃഗശാലയില്‍ നിന്നാണ് സിംഹങ്ങളെ എത്തിക്കുന്നത്. സിംഹങ്ങളെ കൈമാറാന്‍ സൂ അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു.

തിരുവനന്തപുരം മൃഗശാലയുമായി ബന്ധപ്പെട്ട് സക്കര്‍ബര്‍ഗ് മൃഗശാലയില്‍ നിന്ന് മൂന്ന് സിംഹങ്ങളെ എത്തിക്കാന്‍ തീരുമാനമുണ്ടായിട്ട് വര്‍ഷങ്ങളായി. പകരം ഇവര്‍ ആവശ്യപ്പെട്ടിരുന്നത് രണ്ട് മലയണ്ണാനുകളെയാണ്. ഈ നടപടികളാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്. ഏഷ്യയിലെ രണ്ടാമത്തെ സിംഹസഫാരി പാര്‍ക്കാണ് നെയ്യാര്‍ ഡാമിലേത്.

ഒരുജോടി മലയണ്ണാനുകളുമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഗുജറാത്തിലേക്ക് പോവും. 1984ല്‍ നാല് സിംഹങ്ങളുമായാണ് പാര്‍ക്ക് തുടങ്ങിയത്. ക്രമേണ സിംഹങ്ങളുടെ എണ്ണം 17ല്‍ എത്തിയതോടെ ചെലവ് താങ്ങാവുന്നതിലും അപ്പുറമായി. ഇതോടെ വംശവര്‍ധന തടയാനുള്ള മാര്‍ഗങ്ങള്‍ അധികൃതര്‍ സ്വീകരിച്ചു. ആണ്‍സിംഹങ്ങള വന്ധ്യംകരിച്ചതിന് പിന്നാലെ സിംഹക്കുട്ടികള്‍ പാര്‍ക്കില്‍ പിറന്നില്ല.

വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ഇവിടെയുണ്ടായിരുന്ന സിംഹങ്ങള്‍ പ്രായമായി ചത്തതോടെയാണ് പാര്‍ക്കില്‍ സിംഹങ്ങള്‍ കുറഞ്ഞത്. 17 വയസ്സാണ് സാധാരണ സിംഹങ്ങളുടെ ആയുസ്സെന്നാണ് കണക്ക്. 19 വര്‍ഷം വരെ ജീവിച്ച രണ്ടുസിംഹങ്ങള്‍ കഴിഞ്ഞ വര്‍ഷം ചത്തിരുന്നു. നിലവില്‍ പാര്‍ക്കിലുള്ള സിംഹത്തിന് 17 വയസ്സ് പിന്നിട്ടു.
സിംഹങ്ങള്‍ ധാരാളം ഉണ്ടായിരുന്നപ്പോള്‍ സഫാരി പാര്‍ക്കിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചിരുന്നു. എന്നാല്‍ ഒരു സിംഹം മാത്രമായപ്പോള്‍ ഇവിടേക്ക് വിനോദ സഞ്ചാരികള്‍ എത്തുന്നത് കുറഞ്ഞു.

Share
Leave a Comment