ഗര്‍ഭിണികള്‍ ഈ മരുന്നുകള്‍ കഴിക്കുന്നത് അപകടം

ജലദോഷമോ തുമ്മലോ അങ്ങനെ നിസാരമെന്ന് കരുതുന്നത് എന്തുമായികൊള്ളട്ടെ സ്വയ ചികിത്സ നടത്തുന്നതാണല്ലോ മിക്കവരുടേയും ശീലം. അത് ശരിയായ രീതിയല്ല എന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ച് പറയുമ്പോള്‍ ആരും അതിന് വേണ്ടത്ര ഗൗരവം കൊടുക്കുന്നില്ല. ഇത് ഏറെ അപകടമാണ്. പ്രത്യേകിച്ചും ഗര്‍ഭിണികള്‍ക്ക്. എന്താണ് ഇതിന് പിന്നിലെന്നാവും ഏവരും വിചാരിക്കുന്നത്. തലവേദനയ്ക്കും ജലദോഷത്തിനുമായി നാം സാധാരണ കഴിയ്ക്കുന്ന പാരസെറ്റാമോള്‍, ക്രോസിന്‍ തുടങ്ങിയ മരുന്നുകള്‍ ഗര്‍ഭിണികള്‍ കഴിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് എഡിഎച്ച്ഡി എന്ന അസുഖം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോഡര്‍ എന്നാണ് ഈ രോഗത്തിന്റെ പേര്. മേല്‍ പറഞ്ഞ ഗുളികകള്‍ മാത്രമല്ല ഒരു രീതിയിലുള്ള വേദന സംഹാരികളും ഗര്‍ഭിണികള്‍ ഉപയോഗിക്കാന്‍ പാടില്ല.

ഇത് കുട്ടികളില്‍ ഓട്ടിസം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ നിഗമനം. അടുത്തിടെ ജറുസലേമില്‍ നടത്തിയ പഠനത്തില്‍ അസെറ്റാമിനോഫെന്റെ ഉപയോഗം ഓട്ടിസം ഉണ്ടാകുന്നതിന് കാരണമാകുമെന്ന് തെളിഞ്ഞിരുന്നു. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് പാരസെറ്റാമോള്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങള്‍ക്ക് ബുദ്ധി വളര്‍ച്ച കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ചെറിയ രീതിയിലാണെങ്കിലും എന്ത് അസുഖമുണ്ടായാലും ഡോക്ടറെ കാണണമെന്ന് വിദഗ്ധര്‍ പറയുന്നു. സ്വയ ചികിത്സ പാടില്ല. വിദഗ്ധന്റെ നിര്‍ദ്ദേശമില്ലാതെ മരുന്നുകളോ മറ്റ് ഹെല്‍ത്ത് ഉല്‍പന്നങ്ങളോ ഉപയോഗിക്കുവാനും പാടില്ല. മറ്റെന്തെങ്കിലും അസുഖങ്ങള്‍ക്ക് തുടര്‍ച്ചയായി മരുന്ന് കഴിക്കുന്നവരാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുകയും ഗര്‍ഭകാലത്ത് അത്തരം മരുന്നുകള്‍ കഴിക്കാവുന്നതാണോ എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം.

Share
Leave a Comment