ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സോംനാഥ് ഭാരതിക്കെതിരെ വീണ്ടും കേസ്

 

ന്യൂഡല്‍ഹി: ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എയും മുന്‍ മന്ത്രിയുമായ സോംനാഥ് ഭാരതിക്കെതിരെ കേസെടുത്തു. എയിംസിലെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥനാണ് ഭാരതിക്കെതിരെ പരാതി നല്‍കിയത്. സര്‍ക്കാര്‍ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാക്കിയതായും പരാതിയിലുണ്ട്.

വെള്ളിയാഴ്ചയായിരുന്നു സംഭവം.പല വിവാദ സംഭവങ്ങളിലും സോമനാഥ്‌ ഭാരതി മുൻപും ഉൾപ്പെട്ടിട്ടുണ്ട്.2013ലെ ആദ്യ എ.എ.പി മന്ത്രിസഭയില്‍ അംഗമായിരിക്കെ ആഫ്രിക്കന്‍ പൗരന്മാര്‍ താമസിക്കുന്ന വീടുകളില്‍ മയക്കുമരുന്ന് വേട്ടയ്ക്കെന്ന പേരില്‍ റെയ്ഡ് നടത്തിയും വിവാദം സൃഷ്ടിച്ചു.വാറണ്ടില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് വിസമ്മതം അറിയിച്ചപ്പോള്‍ ഭാരതി തന്നെ ഒരു സംഘം ആളുകളോടൊപ്പം തിരച്ചില്‍ നടത്തി.

നാല് ആഫ്രിക്കന്‍സ്ത്രീകളെ കൊണ്ട് നിര്‍ബന്ധപൂര്‍വം മൂത്ര പരിശോധന നടത്തിച്ചതായും ആരോപണമുണ്ടായിരുന്നു. 2014ല്‍ ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായ ഡാനിഷ് യുവതിയുടെ പേര് പുറത്തുപറഞ്ഞും സോംനാഥ് വിവാദമുണ്ടാക്കി. ഭാര്യ ലിപിക ശര്‍മ നല്‍കിയ ഗാര്‍ഹിക പീഡന കേസില്‍ സോംനാഥ് ഭാരതിയെ അറസ്റ്റ് ചെയ്തിരുന്നു.പിന്നീട് ജാമ്യം നേടുകയാണുണ്ടായത്.

Share
Leave a Comment