ഭര്‍ത്താവിനെ കത്തികാട്ടി യുവതിയെ പീഡിപ്പിച്ചു; ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊണ്ടോട്ടി: ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തിയ ശേഷം ഇതര സംസ്ഥാനക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിലെ പ്രതികളില്‍ ഒരാളായ ലീഗ് പ്രവര്‍ത്തകന്‍ പോലീസ് പിടിയിലായി. കിഴിശേരി കുഴിഞ്ഞിളം മൈത്രി ശിഹാബി (29) ആണ് അറസ്റ്റിലായത്. സംഭവത്തിന്‌ ശേഷം ഒളിവില്‍ പോയ പ്രതിയെ കൊണ്ടോട്ടി ബസ് സ്റ്റാന്റ് പരിസരത്ത് വച്ചാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നവംബര്‍ 20 നാണ് കേസിനാസ്പദമായ സംഭവം. ആസാം സ്വദേശിനിയായ 22 കാരിയാണ് പീഡനത്തിന് ഇരയായത്. ജോലി അന്വേഷിച്ച് ഭര്‍ത്താവിനൊപ്പം എത്തിയതായിരുന്നു യുവതി. വാടക ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന പ്രതികള്‍ ഭര്‍ത്താവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പ്രതികളിലൊരാള്‍ ഭര്‍ത്താവിന്റെ കഴുത്തില്‍ കത്തിവെച്ചശേഷം മറ്റൊരാള്‍ പീഡിപ്പിക്കുകയും, പിന്നീട് അടുത്തയാളും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു.

പീഡനത്തെത്തുടര്‍ന്ന് രക്തസ്രാവം അനുഭവപ്പെട്ട യുവതിയെ സര്‍ക്കാര്‍ ആശുപത്രി എത്തിക്കാമെന്നു പറഞ്ഞ് പിറ്റേ ദിവസം പ്രതികളുമായി ബന്ധമുള്ളവര്‍ എന്ന് കരുതുന്നവര്‍ കാറില്‍കയറ്റി കൊണ്ടോട്ടിയിലും സമീപപ്രദേശങ്ങളിലും കറങ്ങി. ബലാത്സംഗത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതികള്‍ ആസ്​പത്രിയിലേക്ക് കൊണ്ടുപോകുന്നുണ്ടെന്ന് അജ്ഞാത ഫോണ്‍സന്ദേശം ലഭിച്ച പോലീസ് പരിശോധനനടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പോലീസ് പിന്തുടരുന്നുണ്ടെന്നറിഞ്ഞ് കാറിലുള്ളവര്‍ യുവതിയെയും ഭര്‍ത്താവിനെയും ഇറക്കി രക്ഷപ്പെടുകയായിരുന്നു. യുവതി ഇപ്പോഴും തവനൂര്‍ റസ്‌ക്യൂ ഹോമില്‍ കഴിയുകയാണ്.

ശിഹാബ് തമിഴ്‌നാട്ടിലും എറണാകുളത്തും ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസിലെ ഒന്നാം പ്രതി ചുടലവീട്ടില്‍ നസീര്‍ ഒളിവിലാണ്. പ്രതികള്‍ മുസ്ലീം ലീഗിന്റെ സംരക്ഷണയിലാണ് കഴിയുന്നതെന്നും പോലീസ് അനാസ്ഥയാണ് പ്രതികളെ പിടികൂടാന്‍ വൈകുന്നതെന്നും ആക്ഷേപമുണ്ടായിരുന്നു.

Share
Leave a Comment