സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ടുകൾ. കരൾ രോഗവും ന്യൂമോണിയ ബാധയും മൂലം ഏറെകാലമായി ചികിത്സയിലായിരുന്നു സിദ്ദിഖ്.
ഇന്നലെ ഹൃദയാഘാതം ഉണ്ടായതോടെയാണ് സ്ഥിതി ഗുരുതരമായത്. എക്മോ സപ്പോർട്ടിലുള്ള അദ്ദേഹത്തിന്റെ നിലയിൽ മാറ്റമില്ലെന്നാണ് പുറത്തു വരുന്ന വിവരം. ഏറെ കാലമായി കരൾ രോഗത്തിന് ചികിത്സയിലായിരുന്നു, പിന്നീട് ന്യൂമോണിയ കൂടി പിടിപെട്ടിരുന്നു. രോഗം കടുത്തതോടെ കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
കൊച്ചി അമൃത ആശുപത്രിയിലാണ് നിലവിൽ ചികിത്സയിലുള്ളത്. ഹൃദയാഘാതം കൂടി സംഭവിച്ചതോടെ ആരോഗ്യനില ഗുരുതരമാകുകയായിരുന്നു, കരൾ മാറ്റ ശസ്ത്രക്രിയ നിർദേശിച്ചിരുന്നെങ്കിലും മോശമായ ആരോഗ്യസ്ഥിതി കാരണം ശസ്ത്രക്രിയ നടത്താനാകാതെ പോകുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. തീവ്രപരിചരണ വിഭാഗത്തിലുള്ള പ്രിയ സംവിധായകന്റെ തിരിച്ചുവരവിനായി പ്രാർഥനയിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. സോഷ്യൽ മീഡിയയിലടക്കം നിരവധി പേരാണ് സിദ്ദിഖിനായി പ്രാർഥിക്കുന്നത്. താരവലിപ്പമോ, അഹങ്കാരമോ തൊട്ടുതീണ്ടാത്ത ഒരാളായിരുന്നു സിദ്ദിഖെന്നാണ് നടൻ മനോജ് കുമാർ കുറിച്ചത്. തിരിച്ചുവരവിനായി പ്രാർഥിക്കുന്നെന്നും മനോജ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
Post Your Comments