InterviewsLatest NewsNEWS

ഞാനാണ് ആ സിനിമ ചെയ്യുന്നതെങ്കില്‍ ഒരിക്കലും ആ ഭാഗം ഇല്ലാതാക്കാന്‍ സമ്മതിക്കില്ല : രൂപേഷ്

കടുവ തന്റെ സിനിമയായിരുന്നുവെങ്കില്‍ വിവാദമായ ഡയലോ​ഗ് നീക്കം ചെയ്യുമായിരുന്നില്ലെന്ന് രൂപേഷ് പീതാംബരൻ. ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ പൃഥ്വിരാജ് സിനിമ കടുവയെ കുറിച്ച് രൂപേഷ് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

രൂപേഷിന്റെ വാക്കുകൾ :

‘കടുവ എന്ന ചിത്രത്തില്‍ പറയുന്ന ഒരു ഡയലോഗില്‍ പൃഥ്വിരാജ് പബ്ലിക്കായി ക്ഷമാപണം നടത്തി. പിന്നീട് ആ ഡയലോഗ് സിനിമയില്‍ നിന്ന് മാറ്റി മ്യൂട്ട് ചെയ്തു. ഇപ്പോൾ ആ സിനിമ കണ്ടാല്‍ അങ്ങനെയൊരു സ്റ്റേറ്റ്‌മെന്റ് അതില്‍ കാണാന്‍ സാധിക്കില്ല. ഞാനാണ് ആ സിനിമ ചെയ്യുന്നതെങ്കില്‍ ഒരിക്കലും ആ ഭാഗം ഇല്ലാതാക്കാന്‍ സമ്മതിക്കില്ല. ചിത്രത്തിന്റെ എഴുത്തുകാരനോ സംവിധായകനോ നായകനോ പ്രൊഡ്യൂസറോ അങ്ങനെ ആരായിരുന്നെങ്കിലും ഞാന്‍ സമ്മതിക്കില്ല. കാരണം പുരാണങ്ങളിലടക്കം നമ്മള്‍ കേട്ട് കഴിഞ്ഞ കാര്യമാണ് നാം ചെയ്യുന്ന പാപങ്ങള്‍ നമ്മുടെ ഏഴ് തലമുറ അനുഭവിക്കുമെന്ന്. ബൈബിളിലും ഖുറാനിലും ഗീതയിലും ഇത് പറയുന്നുണ്ട്. അപ്പോള്‍ തിരുത്തുമ്പോള്‍ അവിടം മുതലാണ് തിരുത്തേണ്ടത്.

സിനിമയെ ജീവിതമാക്കി കാണാതെ അതൊന്ന് മാറ്റിനിര്‍ത്തണം. പൃഥ്വിരാജ് എന്ന നടന്‍ ഒരിക്കലും വ്യക്തിപരമായി പറഞ്ഞ ഡയലോഗല്ല അത്. കടുവാകുന്നേല്‍ കുറുവാച്ചനെന്ന് പറയുന്ന കഥാപാത്രമാണ് ആ ഡയലോ​ഗ് പറയുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രം ഈ ഡയലോഗ് പറയുന്നതുകൊണ്ടാണ് വിവേക് ഒബ്രോയിയുടെ വില്ലന്‍ കലിതുള്ളി അയാള്‍ക്കെതിരെ പ്രതികാരവുമായി എത്തുന്നത്. ഇവര്‍ക്കിടയിലുള്ള പ്രശ്‌നങ്ങളെ ജെസ്റ്റിഫൈ ചെയ്യാനാണ് ആ സാഹചര്യവും സംഭാഷണവും ഒരുക്കുന്നത്.

പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രം അത്ര മോഡേണായ വ്യക്തിയൊന്നുമല്ല. അദ്ദേഹം ഒരു മലയോര ഗ്രാമപ്രദേശത്ത് പള്ളിയും വേദപുസ്തകവുമൊക്കെയായി ജീവിക്കുന്ന ഒരാളാണ്. അത്തരത്തിലുള്ള മനുഷ്യരെ സംബന്ധിച്ചിടത്തോളം പാപങ്ങള്‍ ചെയ്താല്‍ അടുത്ത തലമുറകളെ ബാധിക്കുമെന്ന് പറയുന്നതില്‍ ഒരു തെറ്റുമില്ല.’

 

shortlink

Related Articles

Post Your Comments


Back to top button