GeneralHollywoodNEWS

പോള്‍ വാക്കറിന്‍റെ മരണത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന് വിശദീകരണവുമായി മിഷേല്‍ റോഡ്രിഗസ്

പോള്‍ വാക്കറിന്‍റെ നേരത്തേയുള്ള മരണത്തില്‍ തനിക്ക് അസൂയ അനുഭവപ്പെട്ടെന്ന തന്‍റെ പരാമര്‍ശം വന്‍വിവാദമായപ്പോള്‍ വാക്കറിന്‍റെ സഹതാരവും ഹോളിവുഡ് നടിയുമായ മിഷേല്‍ റോഡ്രിഗസ് വിശദീകരണവുമായി രംഗത്തെത്തി. തന്‍റെ വാക്കുകള്‍ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വിവാദമാക്കി മാറ്റിയതാണെന്ന അഭിപ്രായമാണ് റോഡ്രിഗസിന്.

പോള്‍ വാക്കറിന്‍റെ മരണം എന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാന്‍ താന്‍ ഏറേ ബുധിമുട്ടിയതായി റോഡ്രിഗസ് അറിയിച്ചു. ഒപ്പംതന്നെ താന്‍ തന്‍റെ പ്രിയസുഹൃത്തിന്‍റെ മരണത്തെക്കുറിച്ച് താന്‍ ഉപയോഗിച്ച വാക്കുകള്‍ക്ക് മാപ്പപേക്ഷിക്കുകയും ചെയ്തു. അന്താരാഷ്‌ട്രതലത്തില്‍ ഒട്ടേറെ ആരാധകരുള്ള വാക്കര്‍ 2013 നവംബറില്‍ ഒരു കാറപകടത്തെത്തുടര്‍ന്നാണ് മരണമടഞ്ഞത്.

“ദി റിയാലിറ്റി ഓഫ് ട്രൂത്ത്‌” എന്ന ഡോക്യുമെന്‍ററിയിലാണ് റോഡ്രിഗസ് തന്‍റെ അസാധാരണ പരാമര്‍ശങ്ങള്‍ നടത്തിയത്. പക്ഷേ അത് ഇത്തരത്തില്‍ ചിത്രീകരിക്കപ്പെടും എന്ന് അന്ന് അറിയാമായിരുന്നെങ്കില്‍ താനൊരിക്കലും അങ്ങനെ പറയില്ലായിരുന്നു എന്നും റോഡ്രിഗസ് പറഞ്ഞു.

ഡോക്യുമെന്‍ററിയുടെ ആളുകള്‍ എന്‍റെ പരാമര്‍ശങ്ങള്‍ സാഹചര്യത്തില്‍ നിന്ന് മാറി ഉപയോഗിച്ചു. “ആ സമയത്ത് വളരെ ഗഹനമായ എന്തോ ഒരു വികാരത്തില്‍ ആയിരുന്ന ഞാന്‍ തികച്ചും വ്യക്തിപരമായ ഒരു പരാമര്‍ശം നടത്തിയതാണ്,” റോഡ്രിഗസ് വിശദീകരിച്ചു.

പോള്‍ വാക്കറിന്‍റെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറാന്‍ താന്‍ ചെയ്യാത്ത കാര്യങ്ങളൊന്നും ഇല്ലെന്നും 37-കാരിയായ റോഡ്രിഗസ് പറഞ്ഞു.

“അവന്‍ പോയി എന്ന ദുഃഖമല്ല എനിക്കുണ്ടായത്, അവനാണല്ലോ ആദ്യം പോയത് എന്ന അസൂയ ആണ് എനിക്കുണ്ടായത്,” റോഡ്രിഗസിന്‍റെ ഈ പരാമര്‍ശമാണ് വിവാദമായത്.

ആത്മസുഹൃത്ത് ഭൂമിയില്‍ തന്നെ തനിച്ചാക്കി പോയി എന്ന തോന്നലില്‍ നിന്ന് മനസിനെ വളരെ ബുദ്ധിമുട്ടിയാണ് താന്‍ അകറ്റിയതെന്ന്‍ അവര്‍ പറഞ്ഞു. ഇതിനായി യാത്രകളും, ലൈംഗികതയും വരെ താന്‍ ശ്രമിച്ചു എന്നാണ് മറ്റൊരു വെളിപ്പെടുത്തല്‍.

ജീവിതം എത്ര ക്ഷണികമാണ്, ഒറ്റ നിമിഷം കൊണ്ട് നമ്മില്‍ ആരും അപ്രത്യക്ഷരാകും തുടങ്ങിയ തോന്നലുകളില്‍ നിന്ന് മനസ്സിനെ മുക്തമാക്കാന്‍ പല ഭ്രാന്തന്‍ കാര്യങ്ങളും താന്‍ ചെയ്തതായും “ഫാസ്റ്റ് ആന്‍ഡ്‌ ഫ്യൂരിയസ്” താരം സമ്മതിച്ചു.

shortlink

Post Your Comments


Back to top button