Latest NewsKeralaIndia

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: പരിഗണനയില്‍ വച്ചിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍. അഞ്ചു ബില്ലുകളായിരുന്നു പരിഗണനയിൽ ഉണ്ടായിരുന്നത് ഭൂപതിവ് നിയമ ഭേദഗതി ബില്‍, നെല്‍ വയല്‍ നീര്‍ത്തട നിയമ ഭേദഗതി ബില്‍, ക്ഷീരസഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടിരിക്കുന്നത്.

നിയമസഭ പാസാക്കി സർക്കാർ അയച്ച എല്ലാ ബില്ലുകൾക്കും ഇതോടെ അനുമതിയായി. നേരത്തേ ബില്ലുകളിൽ ഒപ്പുവെക്കാൻ ഗവർണർ തയ്യാറാകാത്തത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഗവര്‍ണറുടെ സന്ദര്‍ശനത്തിനിടെ ഇടുക്കിയല്‍ ഹര്‍ത്താല്‍ വരെ പ്രഖ്യാപിച്ചിരുന്നു.

ഭൂപതിവ് നിയമ ഭേദഗതി ബില്ലില്‍ ഉള്‍പ്പെടെ ആദ്യഘട്ടത്തില്‍ ഇടഞ്ഞു നിന്നിരുന്ന ഗവര്‍ണര്‍ പിന്നീട് നിലപാട് മയപ്പെടുത്തുകയായിരുന്നു. ബില്ലുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതികള്‍ ലഭിച്ചിരുന്നു. ഇത് സര്‍ക്കാരിന് അയക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറി വിഷയത്തില്‍ വിശദമായ മറുപടി ഗവര്‍ണര്‍ക്ക് നല്‍കുകയായിരുന്നു.

ബില്‍ സംബന്ധിച്ചു സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടി മാസങ്ങളായിട്ടും മറുപടി ലഭിച്ചില്ലെന്ന് 3 തവണ രാജ്ഭവന്‍ ഓര്‍മപ്പെടുത്തിയെങ്കിലും വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ല. നിയമസഭ പാസാക്കിയ ബില്ലിനെക്കുറിച്ച് ഗവര്‍ണര്‍ സംശയം ചോദിക്കേണ്ട കാര്യമില്ലെന്നും ഒപ്പിട്ടു നല്‍കിയാല്‍ മതി എന്നുമുള്ള നിലപാടാണ് സര്‍ക്കാരും മന്ത്രിമാരും സ്വീകരിച്ചത്.

നേരത്തെ ബില്ലുകള്‍ സമയബന്ധിതമായി ഒപ്പുവയ്ക്കാത്തതുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നിരന്തരം ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെ ഫെഡറല്‍ അവകാശങ്ങള്‍ തകര്‍ക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണറുടെ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബില്ലുകളില്‍ ഒപ്പുവെക്കാത്തത് സംബന്ധിച്ച് കോടതിയില്‍ നിയമയുദ്ധം നടക്കുന്നതിനിടെയാണ് ഗവര്‍ണറുടെ നടപടി. ബില്ലുകളില്‍ ഒപ്പുവെച്ചതോടെ സര്‍ക്കാര്‍-ഗവര്‍ണർ പോരിനും അവസാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button