KeralaLatest NewsIndia

മെട്രോ നിലവാരത്തിലേയ്ക്ക് പത്തനംതിട്ട: ചെങ്ങന്നൂരിൽ വരുന്നത് ഡൽഹി മോഡൽ വേ​ഗ റെയിലെന്ന് സൂചന, ചെലവ് 12,000 കോടിയിലധികം

പത്തനംതിട്ട: അങ്കമാലിയിൽ നിന്നുള്ള ശബരിപാതയ്ക്ക് പകരം കേന്ദ്രസർക്കാർ പരിഗണിക്കുന്നത് ചെങ്ങന്നൂരിൽ നിന്ന് സെമി ഹൈസ്പീഡ് റെയിൽവേ നിർമാണത്തിനുള്ള സാധ്യത. മണിക്കൂറിൽ 180 കിലോമീറ്റർ വരെ പരമാവധി വേഗമാർജിക്കുന്ന ട്രെയിനുകളായിരിക്കും ഇതുവഴി കടന്നുപോകുക. ഡൽഹി ആർആർടിഎസ് മാതൃകയിലുള്ള എലിവേറ്റഡ് റെയിൽപാത നിർമിക്കാനാണ് സാധ്യതയെന്നാണ് ഇ ശ്രീധരൻ അടക്കമുള്ള വിദഗധർ ചൂണ്ടിക്കാണിക്കുന്നത്.

പദ്ധതി യാഥാർത്ഥ്യമായാൽ ചെങ്ങന്നൂരിൽ ട്രെയിൻ ഇറങ്ങുന്ന തീർത്ഥാടകർക്ക് മുക്കാൽ മണിക്കൂറിനുള്ളിൽ പമ്പയിലെത്താം. എട്ട് കോച്ചുകളുള്ള സെമി ഹൈസ്പീഡ് ട്രെയിനുകളാണ് റാപ്പിഡക്സ് എന്ന ഡൽഹി – മീററ്റ് ആർആർടിഎസിൽ സർവീസ് നടത്തുന്നത്. മെട്രോ ട്രെയിനുകളെ അപേക്ഷിച്ച് വേഗത കൂടുതലുള്ള ഈ ട്രെയിനുകൾക്ക് സ്റ്റോപ്പുകളും കുറവായിരിക്കും. ഏകദേശം 12,000 കോടി രൂപയ്ക്കു മുകളിലായിരിക്കും നിർദിഷ്ട പാതയ്ക്ക് ചെലവുവരിക. പുതിയ പാതയുടെ നിർമാണം കേന്ദ്രസർക്കാർ തന്നെ ഏറ്റെടുക്കണമെന്നാണ് ഡിഎംആർസി മുൻ അധ്യക്ഷൻ ഇ ശ്രീധരൻ അടക്കമുള്ളവർ അഭിപ്രായപ്പെടുന്നത്.

റെയിൽവേ പദ്ധതിയായതിനാൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി വേണ്ടെന്ന നേട്ടവുമുണ്ട്. മെട്രോ മാതൃകയിൽ തൂണുകളിൽ തയ്യാറാക്കിയ വയഡക്ടിലൂടെയാണ് ഡൽഹി ആർആർടിഎസ് ട്രെയിനുകൾ സഞ്ചരിക്കുന്നത്. നിർദിഷ്ട കെ-റെയിൽ സിൽവർലൈനിനു സമാനമായി സ്റ്റാൻഡേഡ് ഗേജാണ് ട്രാക്ക്. അത്യാധുനിക സിഗ്നലിങ് സംവിധാനവും മെട്രോ നിലവാരത്തിലുള്ള സ്റ്റേഷനുകളും ട്രെയിനുകളുമാണ് ആർആർടിഎസിൻ്റെ പ്രത്യേകത. കൂടാതെ സ്റ്റാൻഡേഡ് ഗേജിൽ ഓടുന്ന സമാനമായ ട്രെയിനുകൾ ഇന്ത്യയിലും വിദേശത്തും നിരവധി കമ്പനികൾ നിർമിക്കുന്നുമുണ്ട്.

നിർദിഷ്ട അങ്കമാലി – എരുമേലി പാത ഉപേക്ഷിച്ച് നാലിരട്ടിയോളം ചെലവുവരുന്ന ചെങ്ങന്നൂർ – പമ്പ പദ്ധതിയുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം മുന്നോട്ടുപോകുമോ എന്നു വ്യക്തതയില്ല. ഈ പദ്ധതിയുമായി മുന്നോട്ടുപോകാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം തീരുമാനിച്ചാൽ അങ്കമാലി വഴിയുള്ള നിർദിഷ്ട ശബരിപാതയുടെ ഭാവി ഇരുളടയും. വർഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതി ഈ വർഷത്തെ കേന്ദ്ര ബജറ്റിലാണ് വീണ്ടും ഇടംപിടിച്ചത്. എംസി റോഡിനു സമാന്തരമായി എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകൾ വഴിയാണ് ശബരിപാത നിർമിക്കാൻ ഉദ്ദേശിക്കുന്നത്.

കിഴക്കൻ മേഖലയിലെ കാർഷികരംഗത്തിന് അടക്കം പദ്ധതി വലിയ സഹായമാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ രണ്ടുപദ്ധതികളുടെയും സാധ്യത വിശദമായി പരിഗണിച്ച ശേഷമേ അന്തിമതീരുമാനമെടുക്കൂ എന്നാണ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൻ്റെ നിലപാട്. എന്നാൽ പാത യാഥാർഥ്യമായാൽ ചെങ്ങന്നൂർ മേഖല മുൻപ് ഇതുവരെ കണ്ടിട്ടില്ലാത്ത വികസനമായിരിക്കും യാഥാർഥ്യമാകുക. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപത്തു തുടങ്ങി തീർത്ഥാടകരെ ശബരിമലയുടെ ബേസ് ക്യാംപായ പമ്പ വരെ എത്തിക്കുന്നതാണ് പുതിയ പദ്ധതി.

പമ്പാനദീതീരത്തുകൂടി പോകുന്ന പാതയ്ക്ക് ഏകദേശം 75 കിലോമീറ്റർ നീളമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നിർമാണം ആരംഭിച്ചാൽ നാലുവർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും. പദ്ധതിയുടെ അന്തിമ ലൊക്കേഷൻ സർവേ നവംബറിൽ ലഭിക്കും. ചെങ്ങന്നൂരിൽ നിന്ന് ആറന്മുള, കോഴഞ്ചേരി, ചെറുകോൽപ്പുഴ, റാന്നി, വടശ്ശേരിക്കര, അത്തിക്കയം, പെരുന്തേനരുവി, കണമല, അട്ടത്തോട് എന്നീ പ്രദേശങ്ങൾ വഴിയാണ് പമ്പയിലെത്തുക. അങ്കമാലിയിൽ നിന്നുള്ള ശബരീപാത വഴി ചെങ്ങന്നൂർ വഴിയെത്തിയാലും തുടർന്ന് 40 കിലോമീറ്ററോളം സഞ്ചരിച്ചാലേ പമ്പയിലെത്തൂ. ഇത് ശബരിമല തീർത്ഥാടകർക്ക് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് പമ്പ സെമി ഹൈസ്പീഡ് പദ്ധതിയ്ക്ക് കേന്ദ്രം കൂടുതൽ പരിഗണന നൽകുന്നത്.

പുതിയ റെയിൽപാതയിൽ ആറന്മുളയിൽ മാത്രമാണ് സ്റ്റോപ്പ് ഉണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ. ഏകദേശം പത്ത് കിലോമീറ്റർ വ്യത്യാസത്തിലാണ് ആർആർടിഎസിൽ സ്റ്റോപ്പുകളുള്ളത്. ഈ സാഹചര്യത്തിൽ റാന്നിയിലും സ്റ്റോപ്പിന് സാധ്യതയുണ്ടെങ്കിലും വിശദമായ പഠനത്തിനു ശേഷമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ. അതേസമയം, മണ്ഡലകാലം അടക്കം ശബരിമല നട തുറക്കുന്ന ചുരുക്കം ചില ദിവസങ്ങളിൽ മാത്രമേ പമ്പ സെമി ഹൈസ്പീഡ് റെയിലിൽ തിരക്കുണ്ടാകൂ. ഇരട്ടവരി ട്രാക്കുകളാകും നിർമിക്കുക. ട്രാക്കുകൾക്കു മുകളിൽ സ്ഥാപിക്കുന്ന ഇലക്ട്രിക് ലൈനുകളിൽ നിന്നാകും ട്രെയിനുകൾക്കുള്ള വൈദ്യുതി. ആധുനിക സിഗ്നലിങ് സംവിധാനം വഴി മൂന്ന് മിനിട്ട് വരെ ഇടവേളയിൽ ട്രെയിനുകൾ ആവശ്യമെങ്കിൽ സർവീസ് നടത്തും. പൂർണമായും ശീതീകരിച്ച ഒരു ട്രെയിനിൽ 960 യാത്രക്കാർക്കു കയറാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button